സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും; ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; ആദ്യ ആഴ്ച ഉച്ചവരെ ക്ലാസ്


തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ വീണ്ടും തുറക്കും. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ നിലവിലുള്ള രീതിയില്‍ 50% വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

മുഴുവന്‍ സമയ ടൈംടേബിളിലേക്ക് മാറുന്ന കാര്യം ഉന്നതതല യോഗം തീരുമാനിക്കും. ആദ്യ ആഴ്ച ഉച്ചവരെയാകും ക്ലാസ്. അതിനുശേഷം എല്ലാ ദിവസവും എല്ലാ കുട്ടികളും ക്ലാസിലെത്തുന്ന ടൈംടേബിളിലേക്ക് മാറാനാവുമെന്ന് പ്രതീക്ഷയിലാണ വിദ്യാഭ്യാസ വകുപ്പ്. ഇതിനായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 21 മുതലാണ് സ്‌കൂളുകള്‍ ഭാഗികമായി അടച്ചത്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ അടച്ചിടുകയും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ തുടരുകയുമായിരുന്നു.

വാര്‍ഷിക പരീക്ഷക്കു മുന്‍പ് പാഠങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണന നല്‍കുക. ഓണ്‍ലൈന്‍ അധ്യയനവും തുടരും. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പരീക്ഷാ തിയ്യതി അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ എസ്.എസ്.എല്‍.സി പരീക്ഷയും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ ഹയര്‍സെക്കണ്ടറി പരീക്ഷയും നടത്താണ് സര്‍ക്കാര്‍ തീരുമാനം.