നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടിക്കാര്‍; നിരത്തുകള്‍ വിജനം, നിരത്തിലിറങ്ങിയത് അവശ്യ സര്‍വ്വീസുകള്‍ മാത്രം


കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിജയമായി കൊയിലാണ്ടി നഗരവും. അവശ്യസര്‍വ്വീസുകള്‍ മാത്രമാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറന്നിട്ടുള്ളൂ. സാധാരണയായി ഗതാഗതക്കുരുക്ക് പതിവായ കൊയിലാണ്ടിയ്ക്ക് ഇന്നത്തെ ദിവസം ഹര്‍ത്താല്‍ പ്രതീതിയായിരുന്നു.

 

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് തിരക്ക് വളരെ കുറവായിരുന്നു. ഞായറാഴ്ചയായതിനാല്‍ ഇന്ന് ജനറല്‍ ഒ.പി മാത്രമാണ് ഉണ്ടായിരുന്നത്. ഹാര്‍ബറിലും തിരക്ക് വളരെ കുറവാണ്. സമീപ പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ മാത്രമാണ് ഇന്ന് ജോലിയ്ക്കായി എത്തിയിട്ടുളളത്.

പ്രദേശത്തെ ഹോട്ടലുകളും പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുമണിവരെ പ്രവര്‍ത്തിക്കും. നിരത്തുകളില്‍ പൊലീസ് പരിശോധന ശക്തമാണ്. അത്യാവശ്യത്തിനുള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല സ്വകാര്യ ചടങ്ങുകളും മാറ്റിവെച്ചു. വിവാഹങ്ങള്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചാണ് നടത്തുന്നത്.

[vote]