ഉള്ള്യേരി സ്വദേശി ഡോ. പി. സുരേഷിന് ജോസഫ് മുണ്ടശേരി പുരസ്‌കാരം


തിരുവനന്തപുരം: അധ്യാപകരുടെ സാഹിത്യാഭിരുചിക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യത്തില്‍ ഡോ. പി. സുരേഷ് പുരസ്‌കാരത്തിന് അര്‍ഹനായി. അദ്ദേഹത്തിന്റെ ‘ പുഴയുടെ ഏറ്റവും താഴെയുള്ള കടവ്’ എന്ന കൃതിക്കാണ് പുരസ്‌കാരം. തലശേരി പാലയാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായ സുരേഷ് ഉള്ള്യേരി സ്വദേശിയാണ്.

മലയാളത്തിലെ പ്രഗത്ഭനായ നിരൂപകനും ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശേരിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡോ. സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സാഹിത്യ നിരൂപണത്തിന് പ്രസക്തിയില്ല എന്നു പറയുന്ന ഒരു കാലത്താണ് സാഹത്യനിരൂപണഗ്രന്ഥത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള പഠനമാണ് പുഴയുടെ ഏറ്റവും താഴെയുള്ള കടവ് എന്ന കൃതി. പാഠപുസ്‌കതം എന്ന പേരില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പംക്തിയിലെ ലേഖനങ്ങളാണ് പുസ്തക രൂപത്തിലാക്കിയത്.

സഹോദരന്‍ അയ്യപ്പന്‍ മതംവേണ്ട മനുഷ്യന്, ആലിലയും നെല്‍ക്കതിരും സച്ചിതാനന്ദന്റെ സഞ്ചാരപഥങ്ങള്‍, കടമ്മനിട്ട രാമകൃഷ്ണന്‍, മലയാളം ദേശവും സ്വത്ത്വവും തുടങ്ങിയവയാണ് ഡോ. സുരേഷിന്റെ പ്രധാന കൃതികള്‍.

ഡോ. പി. സുരേഷിന് പുറമേ സര്‍ഗാത്മക സാഹിത്യത്തില്‍ ഡി. ഷാജി (വൃന്ദാവന്‍ ഹൈസ്‌കൂള്‍, നെയ്യാറ്റിന്‍കര) രചിച്ച ദേശത്തിലെ വിധവയുടെ വീട് എന്ന കൃതിയും ബാലസാഹിത്യത്തില്‍ എം. കൃഷ്ണദാസ് (ട്രെയ്‌നര്‍, ബി.ആര്‍.സി മണ്ണാര്‍ക്കാട്) രചിച്ച സ്‌കൂള്‍കഥകള്‍ കൃതിയും പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് പുരസ്‌കാരം.