ഇനി പിൻ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം


കോഴിക്കോട്: ഇനി പിൻ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം. ഒക്ടോബർ മുതൽ ഈ നിയമം പ്രാബല്യത്തിലാക്കാനാണ് തീരുമാനം. അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തതിൽ സുരക്ഷയെ കരുതിയാണ് ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിര്‍മാതാക്കളോട് നിർദ്ദേശിക്കാൻ ഒരു ങ്ങുകയാണ് കേന്ദ്ര ഗതാഗതമന്ത്രാലയം.

ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം പുറത്തിറക്കും. എട്ടുപേര്‍ക്കു സഞ്ചരിക്കാവുന്ന കാറില്‍ ആറു എയര്‍ ബാഗ് എങ്കിലും നിര്‍ബന്ധമായുണ്ടാകണമെന്ന് വിജ്ഞാപനവും മന്ത്രാലയം ഇറക്കിയിരുന്നു.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമാണ് വൈ ആകൃതിയിലുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഇപ്പോഴുള്ളത്. ചുരുക്കം ചില വാഹനനിര്‍മാതാക്കളാണ് നടുവിലെ സീറ്റിലും ഇതു പിടിപ്പിക്കുന്നത്.

ചില കാറുകളില്‍ ലാപ് ബെല്‍റ്റ് അല്ലെങ്കില്‍ വയറിനുമുകളിലൂടെ ധരിക്കുന്ന ബെല്‍റ്റുകളാണ് പിന്നിലിരിക്കുന്നവര്‍ക്കായി നല്‍കുന്നത്. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയേക്കും. പല കാറുകളിലും പുറകിലും സീറ്റ് ബെൽറ്റുണ്ടായിരുന്നെങ്കിലും ഉപയോഗിക്കണമെന്ന് നിബന്ധനകളൊന്നുമില്ലായിരുന്നു.

1958 ലാണ് സ്വീഡനിലെ വോൾവോ കമ്പനിക്ക് വേണ്ടി നിൽസ് ബോലിൻ ഇന്ന് ഉപയോഗത്തിലിരിക്കുന്ന ത്രീ പോയിന്‍റ്​ സീറ്റ് ബെൽറ്റിന് പേറ്റന്‍റ്​ നേടി വാഹനങ്ങളിൽ ഘടിപ്പിച്ചു നൽകി തുടങ്ങിയത്. ഏകദേശം രണ്ടായിരത്തി രണ്ടോടെയാണ് ഇന്ത്യയിൽ 8 സീറ്റ് വരെയുള്ള വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന നിഷ്കർഷ വരുന്നത്.