ആ പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത്?’ സ്ഥാന നീക്കം എന്നെ അറിയിച്ചിട്ടില്ല; ഹരിത വിവാദത്തിൽ പ്രതികരിച്ച് ലത്തീഫ് തുറയൂര്‍


കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് ഹരിത വിവാദത്തിലെ നിലപാടിന്റെ പേരിലാണെന്ന് ലത്തീഫ് തുറയൂര്‍. എന്നാൽ തന്നെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നും കൂട്ടി ചേർത്തു. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വലിയ പ്രചാരണം നടക്കുകയാണ്. ആരാണ് പുറത്താക്കിയതെന്നോ എങ്ങനെയാണ് പുറത്താക്കിയതെന്നോ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിത വിവാദത്തില്‍ എന്റെ നിലപാട് കൃത്യമായി അറിയിച്ചതാണ്. ആ പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത്?’ നേതാക്കന്മാരെ ഈ വിവരം നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ്.

‘എനിക്കെതിരെ റിപ്പോര്‍ട്ട് ഉള്ളതായി അറിയില്ല. നടപടി എടുക്കുന്ന ആളുകള്‍ അക്കാര്യം പറയാന്‍ എന്തിന് മടിക്കുന്നു. വ്യാപകമായി തെറ്റിദ്ധാരണകൾ എനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നുണ്ട്’ ലത്തീഫ് തുറയൂര്‍ പറഞ്ഞു.

‘മിനിട്സ് ബുക്ക് നേരത്തെ നേതൃത്വത്തിന് കൈമാറുകയും അവര്‍ അത് പൊലീസിന് നൽകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ആ മിനിട്‌സ് ഹാജരാക്കാത്തതിനാല്‍ ഇപ്പോഴും പൊലീസ് എനിക്കെതിരെ നടപടികള്‍ തുടരുകയാണ്. അന്നത്തെ യോഗത്തിന്റെ മിനിട്സ് തിരുത്താന്‍ മുസ്ലിം ലീഗിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. മിനിട്സ് നേതൃത്വത്തിന് കൈമാറിയതാണ്, അതിനു ശേഷം തിരുത്തിയോ എന്നറിയില്ല.’

പോലീസിൽ തിരുത്തിയ മിനിട്സാണ് ഹാജരാക്കുന്നതെങ്കിൽ താൻ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്തീഫ് തുറയൂര്‍ വ്യക്തമാക്കി.