വലതുപക്ഷ ശക്തികളേയും മാധ്യമങ്ങളേയും കൂട്ട് പിടിച്ച് അന്‍വര്‍ നടത്തുന്നത് നുണപ്രചരണം; കൊയിലാണ്ടി ടൗണില്‍ സി.പി.എമ്മിന്റെ പ്രകടനവും വിശദീകരണയോഗവും


കൊയിലാണ്ടി: മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും നേരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിനെതിരെ കൊയിലാണ്ടിയിലും പ്രതിഷേധം. സി.പി.എമ്മിനും എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയും സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരേയും വര്‍ഗ്ഗീയ, വലതുപക്ഷ ശക്തികളേയും മാധ്യമങ്ങളേയും കൂട്ട് പിടിച്ച് നുണ പ്രചരണം നടത്തുകയാണ് അന്‍വറെന്ന് സി.പി.എം സെന്റര്‍ ലോക്കല്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.

ഇതിനെതിരെ സി.പി.എം കൊയിലാണ്ടി ടൗണില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. വര്‍ഗീയ, രാഷ്ട്രീയ ശക്തികളുടെ പിന്‍ബലത്തിലാണ് അന്‍വര്‍ ഉറഞ്ഞുതുള്ളുന്നത്. ഇത് പാര്‍ട്ടിയെ ബാധിക്കില്ല. ഇത്തരം ആരോപണങ്ങള്‍ ജനം തള്ളിക്കളയും. സര്‍ക്കാറിലുള്ള വിശ്വാസം തകര്‍ക്കാന്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കുക എന്നത് ലോകത്തെ സകല പിന്തിരിപ്പന്‍മാരുടെയും പ്രഖ്യാപിത ലക്ഷ്യമാണിതെന്നും സി.പി.എം പറഞ്ഞു.

പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കാനത്തില്‍ ജമീല എം.എല്‍.എ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ കെ.ദാസന്‍, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. പി.ചന്ദ്രശേഖരന്‍ സ്വാഗതവും യു.കെ ചന്ദ്രന്‍ അധ്യക്ഷവും വഹിച്ചു.