കൊയിലാണ്ടിയിൽ എവിടെ മുറിച്ചു കടക്കും റോഡ്? ദേശീയപാതയില്‍ സീബ്രാ ലൈനുകള്‍ മാഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു, വിദ്യാർത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാർ അപകട ഭീഷണിയില്‍


കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിൽ സീബ്ര ലൈനുകൾ മാഞ്ഞിട്ട് മാസങ്ങൾ. എസ്.ബി.ഐക്കും കോടതിക്കുമിടയിൽ അഞ്ചിടത്താണ് സീബ്ര ലൈനുകൾ മാഞ്ഞത്. ഇത് വലിയ അപകടസാധ്യതയാണ് ഈ ഭാഗങ്ങളിൽ ഉയർത്തുന്നത്.

 

കൊയിലാണ്ടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത് പഴയ മുത്താമ്പി റോസ് സന്ധിക്കുന്നിടത്താണ് ഒരു സീബ്രാലൈൻ ഉണ്ടായിരുന്നത്. നിലവിൽ 2500 ലധികം വിദ്യാർത്ഥികൾ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്നുണ്ട്. വൈകുന്നേരം സ്കൂൾ വിട്ട ശേഷം മുചുകുന്ന്, കൊല്ലം നെല്ല്യാടി പ്രദേശങ്ങളിലേക്കുള്ള കുട്ടികൾ ഈ ജംഗ്ഷനിൽ നിന്നാണ് ബസ്സ് കയറുന്നത്. സ്റ്റാൻ്റിൽ നടന്നെത്തി അവിടെ നിന്ന് മൂന്നരയ്ക്ക് പുറപ്പെടുന്ന ബസ്സിൽ കയറാൻ കഴിയാത്തതിനാലാണ് കുട്ടികൾ റോഡിൽ വച്ച് കയറുന്നത്. ദേശീയപാത മുറിച്ച് കടന്ന് വേണം കുട്ടികൾക്ക് ബസ് കയറാൻ. കഴിഞ്ഞ ദിവസം റോഡ് കടക്കുന്നതിനിടയിൽ ഒരു കുട്ടി വാഹനാപകടത്തിൽപ്പെട്ടിരുന്നു.

 

അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. അപകട സാധ്യതയുള ഈ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കാൻ അധ്യാപകരുടെ സഹായമൊന്നും കുട്ടികൾക്കില്ലന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. പലപ്പോഴും കച്ചവടക്കാരാണ് സഹായിക്കറെന്ന് വിദ്യാർത്ഥികളും പറയുന്നു. സ്കൂൾ സ്റ്റുഡൻ്റ് പോലിസ് എൻ.സി.സി., ജെ.ആർ.സി എന്നിവയൊക്കെ ഉണ്ടെങ്കിലും അവരെയൊന്നും ട്രാഫിക് സൗകര്യമൊരുക്കാൻ ഉപയോഗിക്കാറില്ലെന്നും ആരോപണമുണ്ട്. കുട്ടികളെ കൂട്ടി കൊണ്ട് പോകാൻ രക്ഷിതാക്കൾ സ്കൂൾ കവാടത്തിൽ കാത്തിരിക്കുന്നത് കാണാം. ഇവിടെ ട്രാഫിക് പോലീസിനെയൊന്നും സ്കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും നിയോഗിച്ചിട്ടില്ലെന്ന് രക്ഷിതാക്കളും പറയുന്നു.

കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന സപ്പോർട്ടിംഗ് ഗ്രൂപ്പിൽ ദേശീയപതയൽ സ്കൂളിന് സമീപം സീബ്ര ലൈൻ ആവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റിക്ക് നിവേദനം നല്കിയതായി മുൻ അധ്യാപകനും സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനറുമായ എം. ജി ബൽ രാജ് പറഞ്ഞു. സ്കൂളിന് സമീപം രണ്ട് ബസ്സ് സ്റ്റോപ്പുകൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഓഫീസിലേക്ക് കത്ത് എഴുതിയിട്ടുണ്ട്. സ്കൂൾ നവീകരണത്തിൻ്റെ ഭാഗമായി പടിഞ്ഞാറ് ഭാഗത്തെ ചുറ്റുമതിൽ പൊളിച്ച് നീക്കുന്നതിനാൽ ബസ്സ് സ്റ്റോപ്പ് നിർമ്മിക്കാൻ സ്ഥല സൗകര്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് മാത്രമല്ല ട്രെയിൻ യാത്രക്കാർക്കും വലിയ സൗകര്യമായിരിക്കും ബസ്സ് സ്‌റ്റോപ്പ്.

 

പലപ്പോഴും കുട്ടികളെ സഹായിക്കുന്നത് സമീപത്തെ കച്ചവടക്കാരാണ്. പാതയോരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളും ഗുഡ്സ് വണ്ടി കച്ചവടക്കാരും അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അടിയന്തരമായി ഈ ജംഗ്ഷനിൽ ട്രാഫിക് പോലീസിനെ നിയമിക്കണമെന്ന് കച്ചവടക്കാരും പറഞ്ഞു.

 

താലൂക്ക് ആശുപത്രിയുടെ മുൻവശത്തും സീബ്ര ലൈൻ മാഞ്ഞ് കിടക്കുകയാണ്. കിഴക്ക് ഭാഗത്തെ ലിങ്ക് റോഡ് ദേശീയ പാതയിലേക്കാണ് ചേരുന്നത്. രോഗികൾക്ക് ഭയരഹിതമായി ആശുപത്രിയിലെത്താൻ ഇവിടെയും പ്രയാസമാണ്. കഴിഞ്ഞ ദിവസം ഈ ജംഗ്ഷനിൽ വെച്ചാണ് സ്കൂട്ടർ യാ ത്രക്കാരൻ ബസ്സിടിച്ച് മരിച്ചത്. ആശുപത്രിയിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ഇതും കാൽനടയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

 

സീബ്രാ ലൈൻ മാഞ്ഞിരിക്കുന്ന മറ്റൊരിടം കോടതിക്ക് മുൻവശമാണ്. ദേശീയ പാതയിൽ നിന്ന് മാരാമുറ്റം റോഡിലേക്ക് പ്രവേശിക്കുന്നിടത്തും എസ്.ബി.ഐക്കു മുൻവശത്തും സീബ്രാ ലൈൻ മാഞ്ഞു കിടക്കുകയാണ്. ദേശീയ പാതയിൽ ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് കൊയിലാണ്ടി.