എന്താണ് നിപ വൈറസ്? രോഗലക്ഷണങ്ങളും പ്രതിരോധവും എങ്ങനെയെന്ന് വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപാ ഭീതി പടര്‍ന്നിരിക്കുകയാണ്. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മരുതോങ്കര, തിരുവള്ളൂർ സ്വദേശികൾക്കരാണ് ഇന്ന് നിപ വെെറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് അതീവ സുരക്ഷാ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. എന്താണ് നിപ വൈറസെന്നും ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി അറിയാം

കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലായിരുന്നു. പേരാമ്പ്രയിലെ ചങ്ങരോത്ത് പഞ്ചായത്തിലുള്ള സൂപ്പിക്കട, ആവടുക്ക മേഖലകളിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിപ സംശയ സാഹചര്യവും വന്നിരിക്കുന്നത് ജില്ലയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ നിപ എന്ത്, ലക്ഷണങ്ങള്‍, എങ്ങനെ പ്രതിരോധിക്കാം എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാം.

എന്താണ് നിപാ വൈറസ്

ഹെനിപാ വൈറസ് ജനുസിലെ നിപാ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. പൊതുവേ മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നതാണ് നിപാ വൈറസ്. എന്നാല്‍ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവര്‍ അടുത്ത് ഇടപഴകുന്നവര്‍ തുടങ്ങിയവര്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. ആശുപത്രി ജീവനക്കാരും മറ്റും അതീവ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍ എപ്പോള്‍ എന്ത്

അഞ്ച് മുതല്‍ 14 ദിവസം വരെയാണ് രോഗാണു ശരീരത്തില്‍ കഴിയുക. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ കാലത്ത് രോഗം മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ 14 ദിവസം വേണമെന്ന് ചുരുക്കം.

Also Read- ജില്ലയിൽ വീണ്ടും നിപ; മരുതോങ്കര, തിരുവള്ളൂർ സ്വദേശികൾ മരിച്ചത് നിപ വൈറസ് ബാധിച്ചെന്ന് സ്ഥിരീകരണം

രോഗലക്ഷണങ്ങള്‍

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

രോഗ സ്ഥിരീകരണം

തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്ന് റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലീസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ ഒഴിവാക്കുക

രോഗം പകരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

=രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

=രോഗിയുമായി ഒരു മീറ്ററെങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്ന് അകലം പാലിക്കുകയും ചെയ്യുക

=രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

=വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക

ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

=രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക

=രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമമ്പോഴും പരിശോധിക്കുമ്പോഴും മാസ്‌കും കയ്യുറകളും ധരിക്കുക.

=സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക

= രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

=ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക

=രോഗികളെ മറ്റ് അസുഖം ബാധിച്ചവരില്‍ നിന്ന് അകറ്റി നിര്‍ത്തുക

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

=മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്.

തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.

=കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.

=ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്പോസിബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

=ഓട്ടോക്ലേവ് ചെയ്യുക, ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.

sUMMARY: What is Nipah virus? Know the symptoms and prevention in detail