നന്തിയില്‍ ക്രമസമാധാനത്തിന് ഭീഷണിയായ ലഹരിമാഫിയകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക; അധികൃതര്‍ക്ക് പരാതിയുമായി ഡി.വൈ.എഫ്.ഐ


നന്തി: നന്തി ടൗണില്‍ ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ നന്തി മേഖല കമ്മിറ്റി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍, എക്‌സൈസ് സ്റ്റേഷന്‍ തുടങ്ങിയ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

ലഹരി മാഫിയകളും സാമൂഹ്യ വിരുദ്ധരും നാടിന്റെ ക്രമസമാധാനത്തിനും സൈ്വര്യ ജീവിതത്തിനും ഭീഷണിയായി മാറുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ ക്വട്ടേഷന്‍ മാഫിയ സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പരാതിയുമായി രംഗത്തുവന്നിരുന്നു.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന വാഗാഡ് ഇന്‍ഫ്രാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഡി.വൈ.എഫ്.ഐ രേഖാ മൂലം വിഷയം ധരിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ വര്‍ഗീയ സംഘടനകളും നേതാക്കളും ഈ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായി ഡി.വൈ.എഫ്.ഐ വിലയിരുത്തുന്നു.

ഇത്തരം ലഹരി -ക്വട്ടേഷന്‍ മാഫിയ സംഘങ്ങളെ പൊതു ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും, അതിനായി നാടിന്റെ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ നാട്ടുകാരുടെയും പിന്തുണയുണ്ടാകണമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാത്രി നന്തിയില്‍ ദേശീയപാത പ്രവൃത്തി നടക്കുന്ന മേല്‍പ്പാതയുടെ അടിഭാഗത്തായി രണ്ട് യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ഒരാള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. നന്തി സ്വദേശി ഒറ്റക്കണ്ടത്തില്‍ രോഹിത്തിനായിരുന്നു വെട്ടേറ്റത്. പയ്യോളി പെരുമാള്‍പുരം സ്വദേശിയായ ബിനു ആയിരുന്നു വെട്ടിയത്.

Summary: dyfi against drug mafia in nandi