പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളളവരോണോ?; പാലിയേറ്റീവ് പരിചരണത്തിന് സന്നദ്ധപ്രവർത്തകരെ ക്ഷണിക്കുന്നു


കോഴിക്കോട്: എല്ലാ കിടപ്പിലായ രോഗികള്‍ക്കും പരിചരണത്തിന് സന്നദ്ധ പ്രവര്‍ത്തകരെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുവാന്‍, താത്പര്യമുള്ള പുതിയ സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനുള്ള ഒരു സംസ്ഥാനതല ക്യാമ്പയിന്‍ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ആരംഭിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ കണ്ടെത്തി, അവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി അവരെ സാന്ത്വന പരിചരണ ശൃംഖലയുടെ ഭാഗമാക്കുവാനാണ് ശ്രമിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ എല്ലാ കിടപ്പിലായ രോഗികളുടേയും സമീപത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധപ്രവര്‍ത്തകന്റെ സജീവ സാന്നിദ്ധ്യം ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കിടപ്പിലായ ഓരോ രോഗിയേയും ശ്രദ്ധിക്കുവാന്‍ കുടുംബത്തിനു പുറത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ ഉണ്ടാകുന്നത് രോഗികളുടെ പരിചരണം വലിയ രീതിയില്‍ മെച്ചപ്പെടുത്തും. ഓരോ വാര്‍ഡിലും രോഗികളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും വാര്‍ഡ് ടീം അംഗങ്ങളും മാസത്തിലൊരിക്കല്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും.

ഇതിനു വേണ്ടി കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യമാണ്. അടുത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരും സാമൂഹിക സന്നദ്ധസേനയുടെ വെബ്‌സൈറ്റില്‍

(https://sannadhasena.kerala.gov.in/volunteerregistration ) രജിസ്റ്റര്‍ ചെയ്തു തങ്ങളുടെ സന്നദ്ധത അറിയിക്കേണ്ടതാണ്. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതാത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി ബന്ധിപ്പിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 7736205554 എന്ന നമ്പറില്‍ ബന്ധപ്പെടുക.