വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിന് അയോഗ്യത


പാരിസ്: വനിത ഗുസ്തിയില്‍ മികച്ച പ്രകടനവുമായി ഫൈനലിലേക്ക് യോഗ്യത നേടി രാജ്യത്തിന്റെ സുവര്‍ണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന് അയോഗ്യത. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതാണ് വിനേഷിന് തിരിച്ചടിയായത്.

50 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഇനത്തിലാണ് വിനേഷ് മത്സരിച്ചത്. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി.

ഒളിമ്പിക്‌സ് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിന് പോലും അര്‍ഹതയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേ ഉണ്ടാകൂ. നടപടിയോട് ഇന്ത്യന്‍ സംഘം കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വര്‍ണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവന്‍. എന്നാല്‍, ഏവരുടെയും പ്രതീക്ഷകള്‍ തകിടം മറിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്‌സിനെത്തിയിരുന്നത്.

പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.