പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം; കാപ്പാട് സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ


മാനന്തവാടി: രാത്രി പലചരക്ക് കടയുടെ ഭിത്തി പൊളിച്ച് മോഷണം നടത്തവെ കാപ്പാട് സ്വദേശിയുൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ. കാപ്പാട് കോയാസ് കോട്ടേജ് മുഹമ്മദ് മന്‍സൂര്‍(22), വയനാട് നായിക്കട്ടി ഇല്ലിക്കല്‍ വീട്ടില്‍ കിഷോര്‍(19) എന്നിവരാണ് അറസ്റ്റിലായത്. തിരുനെല്ലി കാട്ടിക്കുളം ടൗണിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. നൈറ്റ് പട്രോളിങ്ങിനിടെ തിരുനെല്ലി പൊലീസാണ് പ്രതികളെ പിടികൂടിയത്.

കാട്ടിക്കുളം ടൗണിലുള്ള വെജ്മാര്‍ട്ട് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. രാത്രി കടയടച്ചതിന് ശേഷമെത്തിയ മോഷ്ടാക്കള്‍ ബോര്‍ഡ് കൊണ്ട് നി‍ര്‍മിച്ച ഭിത്തി പൊളിച്ചാണ് കടയുടെ അകത്ത് പ്രവേശിച്ചത്. കടക്കുള്ളില്‍ കടന്ന പ്രതികള്‍ മേശ വലിപ്പില്‍ നിന്നും 67000 രൂപയിലധികം മോഷണം നടത്തിയിരുന്നെങ്കിലും പുറത്ത് ശബ്ദം കേട്ടതോടെ പണം ചാക്കിനിടയില്‍ ഒളിപ്പിക്കുകയായിരുന്നു.

ആളനക്കം കേട്ട് സംശയം തോന്നിയ ടൗണിലെ രാത്രികാല സെക്യൂരിറ്റിയായ സന്തോഷ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പ്രതികൾ വലയിലായത്. സ്ഥാപനം വളഞ്ഞ ശേഷം ഉടമസ്ഥനെ വിളിച്ചു വരുത്തി ഗ്രില്‍ തുറന്ന് പോലീസ് സംഘം അകത്തുകയറിയാണ് യുവാക്കളെ പിടികൂടിയത്.

വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു. എസ്ഐ എന്‍. ദിജേഷ്, എ.എസ്.ഐ സൈനുദ്ധീന്‍, സി പി ഒ അഭിജിത്ത് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.