ജനനവും മരണവും ഒരുമിച്ചുതന്നെ; സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇരട്ടസഹോദരങ്ങളെ ലോറിയിടിച്ചിട്ടു, പിന്നാലെവന്ന മറ്റൊരു ലോറി ദേഹത്ത് കയറിയിറങ്ങി ഇരുവരും തല്‍ക്ഷണം മരിച്ചു


കഞ്ചിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണും (35), ദീപു ജോണ്‍ ജോണുമാണ് (35) മരിച്ചത്.

ബുധനാഴ്ച രാത്രി പത്തരയോടെ കഞ്ചിക്കോട് ഐ.ടി.ഐയ്ക്കു മുന്നിലായിരുന്നു അപകടം. ചരക്കുലോറി സ്‌കൂട്ടറില്‍ ഇടിക്കുകയും റോഡിലേക്കു വീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയുമായിരുന്നു. ഇരുവരെയും ഇടച്ചിട്ട ലോറി ഇനിയും കണ്ടെത്താനായിട്ടില്ല.

സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന എഞ്ചിനിയര്‍മാരായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരില്‍ നിന്ന് സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. മൃതദേഹങ്ങള്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.