കൂട്ടുകാര്‍ക്കൊപ്പം യാത്ര തിരിച്ചത് ശനിയാഴ്ച രാത്രി, സന്തോഷത്തിന് മണിക്കൂറുകളുടെ മാത്രം ആയുസ്‌; താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് മരിച്ച അമലിന്റെ ഓർമയില്‍ കണ്ണീരണിഞ്ഞ്‌ തോടന്നൂർ


വടകര: താമരശ്ശേരി ചുരത്തില്‍ നിന്നും കൊക്കയിലേക്ക് വീണ് വടകര സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തോടന്നൂര്‍ വരക്കൂല്‍ അമല്‍ (23) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമല്‍ 22ന് രാത്രി 8മണിയോടെയാണ് വീട്ടില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര തിരിച്ചത്. ഒരു ദിവസത്തെ യാത്രയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടത്തില്‍പ്പെടുന്നത്.

പുലര്‍ച്ചെ ഒന്നരയോടെ ചുരത്തിന്റെ ഒമ്പതാം വളവില്‍ മൂത്രമൊഴിക്കാനായി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ അമല്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍  ശ്രമിച്ചിരുന്നു. ഇതിനിടയില്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു.

കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് കൊക്കയില്‍ നിന്നും അമലിനെ പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അമല്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

അച്ഛന്‍: രവി.

അമ്മ: സുമ.