വടകര അഴിയൂരിൽ മൂന്നുവീടുകളിൽ ഒരേദിവസം മോഷണശ്രമം; മോഷ്ടാവ് അകത്തുകടന്നത് വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തശേഷം


അഴിയൂര്‍: അഴിയൂരിലെ മൂന്നുവീടുകളില്‍ വന്‍ കവര്‍ച്ചാ ശ്രമം. മൂന്നാം വാര്‍ഡിലെ കാരോത്ത് ഗേറ്റിന് സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വീടുകളിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്.

പുത്തലത്ത് ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ ആദ്യം എത്തിയത്. രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ആളെ വിളിക്കുമ്പോഴേക്കും മോഷ്ടാവ് സ്ഥലംവിട്ടു.

അല്പസമയത്തിനുശേഷം സമീപത്തെ കാരോത്ത് ഹരികൃഷ്ണന്റെ വീട്ടിലും മോഷണശ്രമം നടന്നു. ഇവിടെ ആള്‍താമസമില്ലായിരുന്നു. വീടിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. ഏതാണ്ട് അര മണിക്കൂറിനുള്ളില്‍ 12.30 ഓടെ സമീപത്തെ പള്ളിക്കണ്ടി ശ്രീജിത്തിന്റെ വീട്ടിലും മോഷ്ടാവ് എത്തി.

അപ്പോഴേക്കും പരിസരവാസികളും വാര്‍ഡ് മെമ്പറും ഇവിടങ്ങളിലേക്ക് എത്തി. ചോമ്പാല പോലീസും വടകര
കണ്‍ട്രോള്‍ റൂം പോലീസും ചേര്‍ന്ന് ആ പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല.

സി.സി.ടി.വി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം കാണുന്നുണ്ട്. ഒരു വ്യക്തിയാണ് മോഷണം ശ്രമം നടത്തിയതെന്നാണ്
സി.സി.ക്യാമറയിലെ ദൃശ്യത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്.