കോഴിക്കോട് കോരങ്ങാട് രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കി ‘ബ്ലാക്ക്മാന്‍’, പിടികൂടാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി നാട്ടുകാര്‍; ഒടുവില്‍ പിടിയിലായത് ഗ്രൂപ്പ് അഡ്മിന്‍


കോഴിക്കോട്: കഴിഞ്ഞ ഒരു കൊല്ലമായി വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ‘ബ്ലാക്ക്മാനെ’ പിടികൂടാനായി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു കോരങ്ങാട് പ്രദേശവാസികള്‍. ഒടുവില്‍ ബ്ലാക്ക്മാന്‍ പിടിയിലായപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. പ്രദേശത്തെ പ്രധാന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു പിടിയിലായത്.

രണ്ടു ദിവസം മുമ്പാണ് സംഭവം. കോരങ്ങാടിന് സമീപം പരപ്പന്‍പൊയിലില്‍ ഒളിഞ്ഞുനോക്കാനെത്തിയപ്പോഴാണ് കക്ഷി പിടിയിലാവുന്നത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയില്‍ വലിഞ്ഞുകയറി കിടപ്പുമുറിയിയില്‍ ഒളിഞ്ഞുനോക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി വിവരം സമീപത്തുള്ളവരെ അറിയിച്ചു. ഇതോടെ രണ്ടാം നിലയില്‍ നിന്ന് ഇയാള്‍ ചാടിയെങ്കിലും താഴെ കാത്തുനിന്ന നാട്ടുകാരുടെ മുന്നിലേക്കായിരുന്നു വീണത്. എന്നാല്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് സംഭവത്തില്‍ കേസെടുത്തില്ല.

കോരങ്ങാട് കഴിഞ്ഞ ഒരു കൊല്ലമായി രാത്രികാലങ്ങളില്‍ വീടുകളില്‍ ഒരാള്‍ ഒളിഞ്ഞു നോക്കുന്നത് പതിവായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാരില്‍ പലരും വീടുകളില്‍ സിസിടിവി സ്ഥാപിച്ചു. രാത്രി ഏഴിനും എട്ടുമണിക്കും ഇടയിലുള്ള സമയത്തും അര്‍ധരാത്രിയുമാണ് ഒളിഞ്ഞു നോട്ടക്കാര്‍ എത്തിയിരുന്നത്.

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു സിസിടിവിയില്‍ ഒളിഞ്ഞുനോട്ടക്കാരന്റെ ദൃശ്യം പതിഞ്ഞു. ഏണിയുമായി വീടിന്റെ മുകള്‍ നിലയിലേക്ക് കയറുന്ന ഒരു യുവാവിന്റെ ദൃശ്യമായിരുന്നു പതിഞ്ഞത്. ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞെങ്കിലും രാത്രി സമയത്തെ ഒളിഞ്ഞുനോട്ടത്തിന് കുറവുണ്ടായില്ല.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാളുടെ അയല്‍വാസി കൂടിയായ സ്ഥലത്തെ പ്രധാനിയെ പരപ്പന്‍പൊയിലില്‍ നിന്ന് ഒളിഞ്ഞുനോട്ടത്തിനിടെ നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ കോരങ്ങാട് വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയപ്പോള്‍ മുതല്‍ നാട്ടുകാര്‍ക്കൊല്ലാം സുപരിചിതനായിരുന്നു. മാത്രമല്ല നാട്ടുകാരെയെല്ലാം ചേര്‍ത്ത് വാട്‌സ്ആപ്പില്‍ ഒരു ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. നാട്ടില്‍ ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ ഈ ഗ്രൂപ്പിലൂടെയായിരുന്നു നാട്ടുകാര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇയാള്‍തന്നെ ഒരിക്കല്‍ ഗ്രൂപ്പില്‍ തന്റെ വീട്ടിലും ഒളിഞ്ഞുനോക്കാന്‍ ഒരാള്‍ എത്തിയതായി സന്ദേശവും പങ്കുവെച്ചിരുന്നു. മാത്രമല്ല ഇത്തരത്തില്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി പ്രദേശത്തെ പലയിടത്തും ഇത്തരത്തില്‍ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു.

രാത്രി ഏഴിനും എട്ടിനുമിടയിലുള്ള സമയത്താണ് ഇയാള്‍ വീടുകളില്‍ ഒളിഞ്ഞുനോക്കാനെത്തിയിരുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളായിരുന്നു പ്രധാനം. ഇത്തരം വീടുകള്‍ പകല്‍സമയങ്ങളില്‍ കണ്ട് വെച്ച് രാത്രി സമയത്ത് കറുപ്പ് വസ്ത്രം ധരിച്ച് ബൈക്കിലെത്തി എത്തിനോക്കുന്നതായിരുന്നു രീതി. മാത്രമല്ല അസാമാന്യ മെയ് വയക്കത്തോടെ വീടുകളില്‍ വലിഞ്ഞുകയറി കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കുന്നതായിരുന്നു പ്രധാന വിനോദം.

നാട്ടുകാര്‍ പലതവണ പിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ മിന്നല്‍പോലെ ഓടി രക്ഷപ്പെടാനുള്ള കഴിവും ഇയാള്‍ക്കുണ്ടായിരുന്നു. അതേ സമയം നേരത്തെ സിസിടിവിയില്‍ പതിഞ്ഞ യുവാവും ഇയാളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍