പിഷാരികാവ് ക്ഷേത്രത്തിലെ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റ കുറ്റിയത്ത് ദാമോധരന്റെ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു; തുടര്‍ചികിത്സാച്ചെലവ് കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ചു


കൊല്ലം: കൊല്ലം സ്വദേശിയായ കുറ്റിയത്ത് ദാമോധരന്റെ തുടര്‍ ചികിത്സക്കായി പ്രദേശവാസികള്‍ ചേര്‍ന്ന് ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. ശ്രീപിഷാരികാവ് ക്ഷേത്രോത്സവത്തിന് ശേഷം കൊടികള്‍ അഴിച്ച് മാറ്റുന്നതിനായി ക്ഷേത്ര മുറ്റത്തെ പന്തലില്‍ കയറവേ ഇരുമ്പ് ഗോവണിയില്‍ നിന്ന് വീണാണ് ദാമോധരന് പരിക്കേറ്റത്. ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലാണ് അദ്ദേഹം.

വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഇ.എസ്.രാജന്‍, കെ.ടി.സിജേഷ്, ശശിധരന്‍ കോമത്ത്, രവീന്ദ്രന്‍ നങ്ങാണത്ത്, സുരേന്ദ്രന്‍ കുട്ടത്ത് വീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ബാലകൃഷ്ണന്‍ പണ്ടാരക്കണ്ടി സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി രമേശന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), ബാലകൃഷ്ണന്‍ പണ്ടാരക്കണ്ടി (കണ്‍വീനര്‍), കെ.പി.ചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.