ചെങ്ങോട്ടുകാവില്‍ മരം മുറിക്കാന്‍ കയറിയ ആള്‍ ബോധരഹിതനായി, രക്ഷകരെത്തും വരെ 30 അടി ഉയരത്തിലുള്ള മരത്തില്‍ താങ്ങി നിര്‍ത്തി വീട്ടുടമ; ആദരവുമായി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്


കൊയിലാണ്ടി: മരം മുറിക്കാന്‍ കയറിയ ആള്‍ ബോധരഹിതനായതിനെ തുടര്‍ന്ന് രക്ഷകരെത്തും വരെ താങ്ങി നിര്‍ത്തിയ വീട്ടുടമയെ ആദരിച്ച് ഫയര്‍ഫോഴ്‌സ്. ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാരനായ പ്രിയദര്‍ശനെയാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ ഓഫിസിലെത്തി ആദരിച്ചത്.

ഇന്നലെ ചെങ്ങോട്ടുകാവ് മേലൂര്‍ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം വീട്ടില്‍ ശ്രീലതയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ 30 അടി ഉയരമുള്ള ചുളിര്‍മരം മുറിക്കാന്‍ എത്തിയതായിരുന്നു സതീശന്‍. മരത്തില്‍ കുടുങ്ങിയതോടൊപ്പം ഇദ്ദേഹം ബോധ രഹിതനാവുകയും ചെയ്തു. തുടര്‍ന്ന് സതീശനെ താഴെ ഇറക്കുന്നതിനായി ഉടമസ്ഥനായ പ്രിയദര്‍ശന്‍ മരത്തില്‍ കയറുകയും ഇദ്ധേഹത്തെ താങ്ങി വെള്ളം കൊടുത്ത് ബോധം വരുത്തുകയും ഫയര്‍ഫോഴ്സ് വരുന്നത് വരെ താങ്ങി നിര്‍ത്തുകയുമായിരുന്നു. രണ്ടുപേര്‍ക്കും മരത്തില്‍ നിന്ന് താഴെ ഇറങ്ങാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി രണ്ടുപേരെയും താഴെ ഇറക്കി.

ചടങ്ങില്‍ പി.കെ പ്രമോദ്, നിതിന്‍രാജ്, നിധി പ്രസാദ് എന്നീ സേനാഗങ്ങളും സബ്ബ് റജിസ്ട്രാര്‍ ജി ഷൈന, ജീവനക്കാരായ സുജിന, ജീന, ശരത്ത് എന്നിവരും പങ്കെടുത്തു.