തലയെടുപ്പോടെ ഗജവീരന്മാര്‍, മേളത്തില്‍ ലയിച്ച് ഭക്തര്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാഴ്ചശീവേലി ഭക്തിസാന്ദ്രം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് വന്‍ ഭക്തജന തിരക്ക്. വലിയ വിളക്ക് ദിവസമായതിനാല്‍ നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി.
ഉത്സവത്തിന്റെ പ്രധാന വരവുകളിലൊന്നായ വസൂരിമാല വരവ് സാമിയാർക്കാവിൽ നിന്നും ആരംഭിച്ചു. മന്ദമംഗലത്തു നിന്നുള്ള ഇളനീർക്കുല വരവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. വലിയ വിളക്ക് ദിനമായ ഇന്ന് പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പുറത്തെഴുന്നള്ളും. രാത്രി 11 മണിക്ക് ശേഷമാണ് പിഷാരികാവിലമ്മ പുറത്തെഴുന്നള്ളുക.
ഉത്സവത്തിന്റെ ഭാഗമായി വൻ സുരക്ഷാ സംവിധാനമാണ് പോലീസ് ക്ഷേത്ര പരിസരത്തും മറ്റുമായി ഒരുക്കിയിരിക്കുന്നത്. ദേശീയ പാതയിൽ ഉച്ചയ്ക്ക് 2 മുതൽ ഗതാഗതക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുനൂറോളം പോലീസുകാർ ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരിക്കും. പിഷാരികാവിൽ വാച്ച് ടവറും സി.സി.ടി.വി.ക്യാമറകളും സ്ഥാപിച്ച് ഉന്നത പോലീസുദ്യാഗസ്ഥർ നിരീക്ഷണം നടത്തും. അനധികൃത മദ്യവിൽപ്പനയും ലഹരി ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും കർശനമായി തടയും.
Description: The Kashassheiveli at the Pisharikavu temple in Kollam