കൊയിലാണ്ടിയില്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി ഉടമയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവം; കൊയിലാണ്ടി സ്വദേശികളായ പ്രതികളെ ബാംഗ്ലൂരില്‍ വെച്ച് പിടികൂടി പോലീസ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി ഉടമയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളെ ബാംഗ്ലൂരില്‍ വെച്ച് പിടികൂടി കൊയിലാണ്ടി പോലീസ്. കൊയിലാണ്ടി പന്തലായനി പൂക്കാട്ടില്‍ അമല്‍ (34), കുറുവങ്ങാട് അഞ്ചാംകണ്ടത്തില്‍ അഭിലാഷ് (35) എന്നിവരെയാണ് പിടികൂടിയത്.

സെബര്‍സെല്ലിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ നന്തിഹില്‍ എന്ന സ്ഥലത്തുവെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിനടുത്ത് കല്ല്യാണി ബാറിനു താഴെയുള്ള അമയ ഹോട്ടല്‍ നടത്തുന്ന സിപിഐഎം പ്രവര്‍ത്തകനും, കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും മേഖലാ പ്രസിഡണ്ടുമായ അണേല പിലാക്കാട്ട് ഒ.ടി വിജയനെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

ആക്രമണത്തില്‍ വിജയന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കസേരകൊണ്ട് അടിയേറ്റ് ശരീരമാകെ ചതവുകള്‍ സംഭവിച്ചിട്ടുണ്ട്. വിജയന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ഹോട്ടലിനും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
എസ്.ഐ. മണി, എസ്.സി.പി.ഒ.മാരായ ദിലീപ് കെ.വി, സിനിരാജ്, ഒ. കെ. സുേേരഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ബാംഗ്ലൂരില്‍ നിന്നും പിടികൂടിയത്. പ്രതികളുടെയും വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്.