വയലും, നെൽക്കതിരും, പാടത്തെ മത്സ്യകൃഷിയും താറാവും കോഴിയും കാടയും; വയലും കണ്ട് കടലും കണ്ട് കുരുന്നുകൾ യാത്ര ചെയ്ത് പഠിച്ചു; വ്യത്യസ്തമായി കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിലെ സ്ഥല പഠനം


കൊയിലാണ്ടി: നെൽക്കതിർ ആദ്യമായി കണ്ടവരുണ്ടായിരുന്നു, കടലിലെ തിരകൾ നീന്തി തുടിക്കുന്നതും. കടലോരക്കാഴ്ചയും വയലോര കാഴ്ചയും കണ്ടും തൊട്ടും അറിഞ്ഞ് വ്യത്യസ്തമായി കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിലെ സ്ഥല പഠനം.

കടലോരത്തു താമസിക്കുന്ന വിദ്യാർത്ഥികൾ വയലോരത്തും, വയലോരത്തു താമസിക്കുന്ന വിദ്യാർത്ഥികൾ കടലോരത്തും ആണ്സന്ദർശനം നടത്തിയത്. വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ആയിരുന്നു സന്ദർശനം. പാഠപുസ്തകങ്ങളിൽ മാത്രം കേട്ട് പഠിച്ചിരുന്ന കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി പഠിപ്പിക്കാം എന്ന് തീരുമാനിച്ചതോടെ കുട്ടികൾക്ക് പഠനം നവ്യാനുഭവമായി.

വയലും, നെൽക്കതിരും, പാടത്തെ മത്സ്യകൃഷിയും, താറാവ്, കോഴി, കാട, മുയൽ, അലങ്കാര പക്ഷികൾ, പശു പരിപാലനം, വിവിധ തരം പഴങ്ങളുടെ കൃഷി എന്നിവ കടലോര പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ പുതിയ അറിവിൻ്റെ ലോകത്തിലേക്ക് എത്തിച്ചപ്പോൾ, കടലും തോണിയും, ബോട്ടും മത്സ്യബന്ധന രീതിയും,മത്സ്യ കയറ്റുമതിയും, കടലോര ജീവിതരീതിയും മറ്റ് വിദ്യാർത്ഥികൾക്ക് പുതുമയായി.

യുവകർഷകനുള്ള അവാർഡ് നേടിയ സുധീർ ഈന്താട്ട്, ഷമീർ വി.കെ, പ്രജോഷ്, എന്നിവർ കാർഷിക മേഖലയെക്കുറിച്ചും, മത്സ്യ ബന്ധന മേഖലയെക്കുറിച്ചും വിദ്യാർത്ഥികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ മുരളി കെ.കെ, ശ്രീപ്രഭ ചേച്ചി മിനി, ഷൈജു ഒറ്റക്കണ്ടം, എ.എസ്. അഭിലാഷ് കൊരയങ്ങാട് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.