ക്വാറി ഉടമയെ കാറില്‍വെച്ച് കഴുത്തറുത്ത കൊലപ്പെടുത്തിയ സംഭവം; ആക്രിക്കച്ചവടക്കാരന്‍ പിടിയില്‍


തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. നേമം സ്വദേശിയായ ആക്രിക്കച്ചവടക്കാരന്‍ അമ്പിളി എന്നയാളാണ് പിടിയിലായത്. മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46) ആണ് ചൊവ്വാഴ്ച കളിയിക്കാവിളയില്‍ കാറിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയില്‍ നാട്ടുകാരാണ് ഇയാളെ കാറില്‍ കണ്ടെത്തിയത്.

ദീപുവിന്റെ കൈവശമുണ്ടായിരുന്ന പത്തു ലക്ഷം രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. തിരുവനന്തുപുരത്തുനിന്നും കന്യാകുമാരി പോലീസ് എസ്.പി. സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പടന്താലുംമൂട്ടിലെ പെട്രോള്‍ പമ്പിനു സമീപത്ത് വെച്ച് തിങ്കളാഴ്ചയായിരുന്നു സംഭവം.കഴുത്തില്‍ കത്തി കുത്തിയിറക്കി മുകളിലേയ്ക്ക് വലിച്ച് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തെര്‍മോകോള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച രാത്രി 11-ഓടുകൂടിയാണ് നാട്ടുകാര്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ കഴുത്ത് മുറിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ഒപ്പം കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റില്‍നിന്ന് ഒരാള്‍ ബാഗുമായി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.