‘ചെങ്കൊടി പിടിച്ചവരെ സി.പി.എം ചെമ്പട്ട് പുതപ്പിക്കുന്നു’; കോണ്‍ഗ്രസ് നേതാവ് പി. സുധാകരന്‍ നമ്പീശന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനത്തില്‍ കെ. മുരളീധരന്‍


നടുവണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പി. സുധാകരന്‍ നമ്പീശന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാവില്‍ പള്ളിയത്ത്ക്കുനിയില്‍ അനുസ്മരണ പൊതുസമ്മേളനം സംഘടിപ്പിച്ചു. പൊതുസമ്മേളനം കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

ചെങ്കൊടി പിടിച്ച കമ്മ്യൂണിസ്റ്റുകാരെ ചെമ്പട്ട് പുതപ്പിക്കുന്ന പാര്‍ട്ടിയായി സി.പി.എം അധപതിച്ചെന്നും എ.ഡി.എം നവീന്‍ ബാബുവിന്റെയും ടി.പി ചന്ദ്രശേഖരന്റെയും ദാരുണാന്ത്യത്തിനിടയാക്കിയത് സി.പി.എമ്മിന്റെ മാഫിയ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ശക്തിയും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടത്തില്‍ സിപിഎം -ബിജെപി ഡീല്‍ തകര്‍ത്ത് അഞ്ചക്ക നമ്പറില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കുമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹ്യ ജീവകാര്യണ്യ പ്രവര്‍ത്തകനുള്ള പ്രഥമ സുധാകരന്‍ നമ്പീശന്‍ സ്മാരക പുരസ്‌കാരം ഡി സി സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്തിന് അദ്ദേഹം കൈമാറി. പരിപാടിയില്‍ കാവില്‍ പി. മാധവന്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ. അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജീവന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.പി ഷാജി, ഫായിസ് നടുവണ്ണൂര്‍, എം. സത്യനാഥന്‍, അയമു പൂത്തൂര്‍, ഇ. മജീദ് കാവില്‍, കെ.പി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.