കൂട്ടുകാരിയുടെ വിയോഗത്തിൽ കണ്ണീരോടെ പന്തലായനി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ; ദേവനന്ദയ്ക്ക് അവസാന യാത്ര ചൊല്ലി നാട്


കാപ്പാട്: ദേവനന്ദയുടെ ആകസ്മിക വിയോഗം ഉൾകൊള്ളാൻ നാടിനോ വീടിനോ ഇനിയുമായിട്ടില്ല. ഇന്നലെ വൈകിട്ടാണ് വികാസ് നഗർ ഞേറങ്ങാട്ട് ദേവനന്ദ മരണമടഞ്ഞത്. കരൾ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. കണ്ണീരോടെ ദേവനന്ദയ്ക്ക് നാട് യാത്ര മൊഴി ചൊല്ലി.

തങ്ങളുടെ സുഹൃത്തിനെ അവസാനമായി കാണാൻ നിരവധി വിദ്യാർത്ഥികളാണ് എത്തിയത്. ഒടുവിലായി ഒരു യാത്ര പോലും പറയാതെ പോയില്ലേ എന്നുള്ള ദുഃഖം എല്ലാം മനസ്സുകളിലും തളം കെട്ടി കിടന്നിരുന്നു. വീട്ടുകാരോടൊപ്പം അധ്യാപകരും നാട്ടുകാരുമെല്ലാം ചേർന്നാണ് ദേവനന്ദയ്ക്ക് അന്ത്യ യാത്ര നൽകിയത്. കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് ദേവനന്ദ. വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു.

മകളുടെ വിയോഗം ഉൾകൊള്ളാൻ അമ്മയ്ക്ക് ഇനിയുമായിട്ടില്ല. പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തുമ്പോൾ അകെ തകർന്ന അവസ്ഥയിലായിരുന്നു അമ്മ. കരുണന്റെയും കുമാരിയുടെയും മകളാണ്. സഹോദരി: അരുണിമ.

കാപ്പാട് വികാസ് നഗറിലെ വീട്ടിലാണ് ദേവനന്ദയ്ക്കായുള്ള കുഴിമാടം ഒരുങ്ങിയത്. പന്ത്രണ്ടു മണിയോടെ മൃതദേഹം സംസ്കരിച്ചത്.