കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് തെരുവുനായ ആക്രമണം; വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ തെരുവുനായ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മൂന്ന് പേരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് തെരുവുനായ വിവിധ സമയങ്ങളിലായി അഞ്ചിലധികം പേരെയാണ് ആക്രമിച്ചത്.

നായയുടെ ആക്രമണത്തില്‍ നന്ദഗോപാലന്‍(16), നിഷാന്ത്(33) ദിയ എന്നിവര്‍ക്കാണ് കടിയേറ്റത്. മറ്റു രണ്ട് പേര്‍ക്ക് നേരെ നായ ആക്രമണം നടത്തിയിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥിയായ നന്ദഗോപാലന്റെ കാലിന് മുട്ടിന് താഴെ രണ്ട് കടിയേറ്റിട്ടുണ്ട്. മകനെ സ്‌കൂളിലേയ്ക്ക് വിടാനായി സ്റ്റാന്‍ഡിന് സമീപം ഇറക്കിയതായിരുന്നുവെന്നും പെട്ടെന്ന് വന്ന നായ പാഞ്ഞ് മകന്റെ കാലിന് കടിക്കുകയായിരുന്നുവെന്ന് നന്ദഗോപാലന്റെ അച്ഛന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കാവുംവട്ടം സ്വദേശിയായ നിഷാന്തിനെയും സ്റ്റന്‍ഡ് പരിസരത്ത് വെച്ച് 7.15 ഓടെ ഒരുനായ പാഞ്ഞ് വന്ന് കാലിന് കടിക്കുകയായിരുന്നു. ഇതേ സമയം തന്നെ വിദ്യാര്‍ത്ഥിയായ ദിയ എന്ന കുട്ടിയേയും നായ കടിച്ചിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസര പ്രദേശത്തും തെരുവുനായകളുടെ രൂക്ഷമായ സാന്നിധ്യമാണുള്ളത്. കൊയിലാണ്ടി നഗരസഭയില്‍ നിലവില്‍ വന്ധ്യംകരണ സെന്റര്‍ ഇപ്പോള്‍ പ്രവൃത്തിക്കാത്തതിനാല്‍ നഗരസഭ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരണിക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം.

Summary: straydog attack in koyilandy bus stand area; Three people, including a student, were injured.