കൊയിലാണ്ടിയില്‍ തെരുവ് നായ ആക്രമണം; നഗരത്തില്‍ രണ്ട് പേര്‍ക്കും പന്തലായനിയില്‍ മൂന്ന് പേര്‍ക്കും കടിയേറ്റു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീണ്ടും തെരുവ് നായ ആക്രമണം. നഗരത്തില്‍ വെച്ച് രണ്ട് പേര്‍ക്ക് കടിയേറ്റു. മൂടാടി സ്വദേശി താജുദ്ദീന്‍ (35), പുളിയഞ്ചേരി സ്വദേശി സലാഹുദ്ദീന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വൈകിട്ട് ഏഴു മണിയോട് കൂടിയാണ് സംഭവം.

ഇരുവരേയും കൊയിലാണ്ടി മാര്‍ക്കററിന് സമീപത്ത് വെച്ച് നായ ആക്രമിക്കുകയായിരുന്നു. കാലിനും കൈയ്ക്കും പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയും ചെയ്തു.

ഇന്ന് വൈകിട്ട് ആറ് മണിയോട് കൂടി പന്തലായനിയില്‍ വെച്ചും തെരുവ് നായ ആക്രമണമുണ്ടായി. വടക്കെ വെള്ളിലാട്ട് താഴ സരോജിനി(75)യ്ക്കും മറ്റ് രണ്ടു പേര്‍ക്കുമാണ് കടിയേറ്റത്. രണ്ട് വളര്‍ത്തു നായകള്‍ക്കും പശുവിനും കടിയേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ സരോജിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

നായയ്ക്ക് പേയിളകിയതാണോ എന്ന് സംശമുള്ളതായി നാട്ടുകാര്‍ പറഞ്ഞു. നായയുടെ ആക്രമണത്തില്‍ പ്രദേശത്തെ ആളുകള്‍ പരിഭ്രാന്തിയിലാണ്.