കീഴരിയൂര്‍ തങ്കമല ക്വോറിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിനിടെ സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന്റെ വാഹനം ഇടിച്ച് സി.പി.എം പ്രവര്‍ത്തകന് പരിക്ക്, സമരം അട്ടിമറിക്കാനുള്ള കോണ്‍ഗ്രസ് ശ്രമമെന്ന് ആരോപണം


പയ്യോളി: കീഴരിയൂര്‍ തങ്കമലയില്‍ സി.പി.എം നേതൃത്വത്തില്‍ നടക്കുന്ന ജനകീയസമരത്തിനിടെ നേരിയ സംഘര്‍ഷം. കരിങ്കല്‍ ക്വോറിക്കെതിരെ അനിശ്ചിതകാല റിലേ നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ജില്ലാ കളക്ടര്‍ ഇന്ന് തങ്കമല ക്വാറിയും സമരസ്ഥലവും സന്ദര്‍ശിച്ചിരുന്നു. അതിനിടെ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുല്‍ഖിഫും സ്ഥലത്തെത്തി.

കലക്ടര്‍ പോയതിന് ശേഷം ദുല്‍ഖിഫും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ചെറിയ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് സി.പി.എം നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ട് പ്രശ്‌നം അനുനയിപ്പിക്കുമ്പോള്‍ വീണ്ടു പ്രകോപനം സൃഷ്ടിച്ച് ദുല്‍ഖിഫ്
തിരിച്ച് പോകുന്നതിനിടെ സഞ്ചരിച്ച കാറ് സി.പി.എം പ്രവര്‍ത്തകനെ ഇടിച്ചു എന്നാണ് സി.പി.എം ആരോപിക്കുന്നത്. പരിക്കേറ്റ ഡി.വൈ.എഫ്.ഐ യുടെ ഇരിങ്ങത്ത് മേഖല സെക്രട്ടറിയായ സനീഷ് കൊറവാട്ടയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തങ്കമല സമര കേന്ദ്രം കലക്ടര്‍ സന്ദര്‍ശിക്കുന്ന സമയം ജനകീയസമരം അട്ടിമറിക്കാനുള്ള പയ്യോളി അങ്ങാടി ഡിവിഷന്‍ ജീല്ലാ പഞ്ചായത്ത് മെമ്പറും യൂത്ത്കോണ്‍ഗ്രസ് നേതാവുമായ ദുല്‍ഖിഫിന്റെ ശ്രമമാണ് സംഘര്‍ഷത്തിന് കാരണം എന്ന് സി.പി.എം പറയുന്നു. കോണ്‍സ് അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ കീഴരിയൂര്‍ സമരസ്ഥലത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി സംഘടിപ്പിച്ചു.

Description: Slight conflict between CPIM  and Congress  protesting against quarrying in Thangamala.