കംപ്രസറും വെടിമരുന്നുമായി പുറക്കാമല ക്വാറി പുനരാരംഭിക്കാന്‍ വീണ്ടും ശ്രമം; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്


മേപ്പയ്യൂര്‍: പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പോലീസ് അകമ്പടിയില്‍ കംപ്രസറും വെടിമരുന്നുമായി ക്വാറി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി എത്തിയത്.

ഇതറിഞ്ഞ നാട്ടുകാര്‍ രാവിലെ തന്നെ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ സമരവുമായി രംഗത്തുണ്ട്. രാവിലെ എത്തിച്ച കപ്രസറും വെടിമരുന്നുകളും പുറത്തെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാനാണ് സംരക്ഷണസമതിയുടെ തീരുമാനം.

നിലവില്‍ ക്വാറി ഉടമകളും പോലീസുമായി ചര്‍ച്ച നടത്തിവരികയാണ്. സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ നൂറിലധികം ആളുകളാണ് ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ അതിരാവിലെ തന്നെ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസവും ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ സംഘര്‍ഷം ഉണ്ടായിരുന്നു.
പ്രതിഷേധവുമായെത്തിയ അറുപതോളം പേരെ മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രദേശത്ത് വന്‍ കയ്യാങ്കളിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സംഘര്‍ഷത്തില്‍ 15 വയസ്സുകാരനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ വെടിമരുന്നുകളും മറ്റും തിരിച്ചിറക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് പുറക്കാമല സംരക്ഷണസമിതിയുടെ തീരുമാനം.