മേപ്പയ്യൂര്‍ പുറക്കാമലയില്‍ പൊലീസ് സന്നാഹവുമായെത്തി ഖനനം പുനരാരംഭിക്കാന്‍ നീക്കം; പ്രതിഷേധവുമായെത്തിയ അറുപതോളം പേരെ അറസ്റ്റു ചെയ്ത് നീക്കി


മേപ്പയ്യൂര്‍: പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ ജനകീയ പ്രതിഷേധം. ഇന്ന് രാവിലെ കംപ്രഷര്‍ അടക്കമുള്ള ഉപകരണവുമായി പൊലീസ് സഹായത്തോടെ ക്വാറി സംഘം എത്തിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ നിലപാടെടുത്തതോടെ പൊലീസ് ബലം പ്രയോഗിച്ച് ജനങ്ങളെ അവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു.

പ്രതിഷേധവുമായെത്തിയ അറുപതോളം പേരെ മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരിപ്പോള്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലാണ്. പുറക്കാമല സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരും നാട്ടുകാരും അടങ്ങിയ ജനക്കൂട്ടമാണ് പ്രതിഷേധവുമായെത്തിയത്.

വന്‍ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പുറക്കാമല കരിങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രക്ഷോഭ അന്തരീക്ഷം നിലനില്‍ക്കുന്ന കീഴ്പയ്യൂര്‍ മേഖലയിലെ പോലീസിന്റെ സാന്നിധ്യം സംശയകരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഖനനം നടത്താനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായാണ് ഇത് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Description: Public protest against attempts to resume quarry opertions in Purakamalai