ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് വാഗ്ദാനം; കോഴിക്കോട് സ്വദേശിനിയുടെ മൂന്നര ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ റിമാൻഡിൽ
അത്തോളി: ഓൺലൈനിൽ ടാസ്ക്കുകൾ പൂർത്തീകരിച്ചാൽ പണം ലഭിക്കുമെന്ന് പറഞ്ഞു കോഴിക്കോട് സ്വദേശിനിയുടെ 3,59,050 രൂപ തട്ടിയെടുത്ത കേസ്സിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥൻ ( 49) ആണ് റിമാൻഡി ലായത്. കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എടക്കര സ്വദേശിനിയായ സ്വാതി എന്ന യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ നഷ്ടമായ 3,59,050/- രൂപയിൽ 3,12,000/- രൂപ പ്രതിയുടെ മൂന്ന് ബാങ്ക് അക്കൌണ്ടിലേക്കാണ് എത്തിയതെന്ന് കണ്ടെത്തി. ഈ തുക പ്രതി വിവിധ ബേങ്ക് അക്കൌണ്ടിലേക്ക് കമ്മീഷൻ കൈപറ്റി ട്രാൻസ്ഫർ ചെയ്ത് കൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതിക്ക് നോട്ടീസ് കൈമാറാൻ പോയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്ത് നായ്ക്കളെ അഴിച്ച് വിട്ട് പ്രകോപനം സൃഷ്ടിച്ചിരുന്നു. അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. ഇൻസ്പക്ടർ രാജേഷ് കുമാറും സംഘവുമാണ് കേസ് അന്വേഷിച്ചത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.