ഉള്ള്യേരിയിലെ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞത് പുലിയോ? ദൃശ്യങ്ങളില്‍ കണ്ട ജീവിയെന്തെന്ന് വിശദീകരിച്ച് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍


ഉള്ള്യേരി: ഉള്ള്യേരിയിലെ ജനവാസ മേഖലയില്‍ കഴിഞ്ഞദിവസം കണ്ട പുലിയെന്ന് സംശയിക്കുന്ന ജീവി പുലിയല്ലെന്ന് സ്ഥിരീകരിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത് പുലിയോ കടുവയോ അല്ലെന്ന് സ്ഥിരീകരിച്ചത്.

വെരുക് ഇനത്തില്‍പ്പെട്ട ജീവിയോ കാട്ടുപൂച്ചയോ ആണ് ഇതെന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജീവിയുടെ വാല് കാണുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഉള്ള്യേരി സ്വദേശിയായ ബൈജുവിന്റെ വീട്ടുപരിസരത്താണ് പുലര്‍ച്ചെ നാലുമണിയോടെയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ ഈ ജീവിയെ കണ്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായിരുന്നു.

വനം വകുപ്പും ആര്‍.ആര്‍.ടി പ്രവര്‍ത്തകരും സ്ഥലത്ത് പരിശോധന നടത്തി. ഇതുമൂലം ആരും പരിഭ്രാന്തരാവേണ്ടയെന്ന് വനംകുപ്പ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വേളൂരിലും കൂമുള്ളി കടുവയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു.