മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഒരു മരണം കൂടി; ആശങ്കയില്‍ ജനങ്ങള്‍


മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് ഇന്ന് രാവിലെ മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.

അതേസമയം മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായിരുന്ന കുട്ടിയും മരിച്ചിരുന്നു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകന്‍ ജിഗിന്‍ (14) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരനായ കുട്ടി വെളളിയാഴ്ച രാത്രിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ പിതാവും സഹോദരനും നിലവില്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം മലപ്പുറം ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പോത്തുകല്‍, പൂക്കോട്ടൂര്‍, പെരുവള്ളൂര്‍, മൊറയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുമാസത്തിനിടെ പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി 152 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസമാണ് ചാലിയാര്‍ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു.