ലൈംഗികാതിക്രമം; ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ യുവതിയുടെ പരാതിയില്‍ കേസ്


കൊയിലാണ്ടി: ലൈംഗികാതിക്രമ പരാതിയില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എ.വി.നിഥിനെതിരെ കേസ്. എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവുള്‍പ്പെട്ട കേസ് നടത്തിയിരുന്ന അഭിഭാഷകനായ നിഥിന്‍ കേസിന്റെ കാര്യത്തിനായി ബന്ധപ്പെട്ട തന്നോട് നേരിട്ടും ഫോണിലും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്നാണ് പരാതി. ഐ.പി.സി 354എ, 354 ഡി, 506, 509 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഭര്‍ത്താവുള്‍പ്പെട്ട കേസിന്റെ കാര്യത്തിനായി നിഥിനുമായി ഫോണിലും നേരിട്ടും സംസാരിച്ചിരുന്നു. പിന്നീട് യുവതിയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ച പ്രതി നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

അതിനിടെ പരാതി ഉയര്‍ന്നതിന് പിന്നാലെ നിഥിനെ ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് നടപടിയെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ മെമ്പർഷിപ്പ് പ്രവർത്തനം നടക്കുന്നതിനാല്‍ ആർക്കെതിരെയും നടപടിയെടുത്തില്ലെന്നാണ് ബി.ജെ.പിയുടെ പ്രാദേശിക നേതൃത്വം ഇന്ന് കൊയിലാണ്ടിയിലെ വാർത്താസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

Summary: Case against general secretary of BJP Koyilandy constituency