റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു


കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. ഇ-പോസ് സെര്‍വറിന്റെ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് നിര്‍ത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് നിര്‍ബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം.

സെപ്റ്റംബര്‍ 18-നു തുടങ്ങി ഒക്ടോബര്‍ എട്ടിനു തീരുന്ന രീതിയില്‍ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. കാര്‍ഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണം. ആധാറും, റേഷന്‍ കാര്‍ഡുമാണ് ആവശ്യമായ രേഖകള്‍.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഒക്ടോബര്‍ 3-8 വരെയാണ് മസ്റ്ററിങ്.

റേഷന്‍കടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയയിടങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. കിടപ്പുരോഗികള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവരുടെ വീടുകളില്‍ നേരിട്ടെത്തി മസ്റ്ററിങ് നടത്തും.
ഇതുവരെ 74 ലക്ഷത്തിലേറെപ്പേര്‍ മസ്റ്റര്‍ ചെയ്തു.

മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മാത്രം ഒന്നരക്കോടിയോളം ആളുകളുടെ മസ്റ്ററിങ്ങാണ് ചെയ്യേണ്ടത്. അരി വാങ്ങാന്‍ വരുന്ന കാര്‍ഡിലെ അംഗങ്ങള്‍ ഇ-പോസില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മസ്റ്ററിങ് രേഖപ്പെടുന്ന തരത്തില്‍ ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.