‘നഷ്ടമായത് ജനങ്ങള്‍ക്കായി രാപകലില്ലാതെ പ്രവര്‍ത്തിച്ച മികച്ച പൊതുപ്രവര്‍ത്തകയെ’, അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം ബീനയുടെ മരണത്തില്‍ വിങ്ങി നാട്‌


കാരയാട്: കീമോതെറാപ്പിയുടെ വേദനകള്‍ കടിച്ചമര്‍ത്തുമ്പോഴും ജീവിതത്തിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട ബീന തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കാരയാട് തറമ്മല്‍ എന്ന നാട്. ക്യാന്‍സറിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചോടെയായിരുന്നു അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ.എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പരശ്ശേരി കുനി പി.കെ ബീനയുടെ മരണം.

എട്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അസുഖബാധിതയായത്‌. തുടര്‍ന്ന് പാന്‍ക്രിയാസ് എടുത്തുമാറ്റുകയും ചെയ്തിരുന്നു. ചികിത്സകളുമായി മുന്നോട്ട് പോവുന്നതിനിടെയായിരുന്നു 4 മാസങ്ങള്‍ക്കു മുമ്പ് ക്യാന്‍സര്‍ ബാധിതയാണെന്ന് മനസിലാക്കിയത്. അപ്പോഴും തളര്‍ന്ന്‌പോവാതെ ക്യാന്‍സറിനോട് പൊരുതാന്‍ തന്നെയായിരുന്നു ബീനയുടെ തീരുമാനം.

എന്നാല്‍ ക്യാന്‍സറിന്റെ അവസാന ഘട്ടമായതിനാല്‍ വലിയ കീമോതെറിപ്പികളും മറ്റും ബീനയുടെ ശരീരത്തിന് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രിയും വീടുമായി മാറി മാറി ദിവസങ്ങള്‍ കഴിയുന്നതിനിടെയായിരുന്നു ഇന്ന് രാവിലെയോടെയുള്ള മരണം.

2015ല്‍ അരിക്കുളം ഗ്രമാപഞ്ചത്ത് മെമ്പറായി ഇലക്ഷനില്‍ ജയിച്ചത് മുതല്‍ ബീന ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു. മുമ്പിലെത്തുന്ന പ്രശ്‌നങ്ങള്‍ക്ക്‌ ഉടന്‍ തന്നെ പരിഹാരം കാണാനും മറ്റും അത്രത്തോളം പരിശ്രമിച്ചിരുന്നു. അസുഖം പിടിപെടുന്നത് വരെയും പൊതുപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. ഇന്ന് വൈകിട്ട് മകളുടെ ഭര്‍ത്താവ് എത്തിയതിന് ശേഷം നാല് മണിയോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.

ഭർത്താവ്: പി.കെ രാജൻ (റിട്ട. അധ്യാപകന്‍ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ).

മക്കൾ: ആതിര, അമൃത, അതുല്യ.

മരുമക്കൾ: ബബീഷ് കുമാർ, കരുവണ്ണൂർ (ജിഎംയുപിഎസ്‌ വേളൂർ അത്തോളി), പവി തോമസ്. തൃശൂർ (ഒമാൻ), ജിതിൻ കുന്നോത്ത് മുക്ക് (ഗവ.വനിത ഐ.ടി.ഐ കണ്ണൂർ).

സഹോദരങ്ങൾ: പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂർ), കെ.സി ബിജു (ഊരള്ളൂർ).

Description: ‘Lost a great public worker; arikkulam tharammal parassery kuni pk beena death follow up