ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനി അവരുടെ സേവനുമണ്ടാകും; തിക്കോടി കല്ലകത്ത് ബീച്ചില്‍ സമുദ്ര രക്ഷാ ദൗത്യ സേനാംഗങ്ങള്‍
തിക്കോടി: കല്ലകത്ത് ബീച്ചില്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ലൈഫ്ഗാര്‍ഡായി നിയമിച്ചു. ഗോവയില്‍ നിന്നും രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക പരിശീലനം നേടിയ ആറു മത്സ്യത്തൊഴിലാളികളെയാണ് ലൈഫ്ഗാര്‍ഡുകളായി നിയമിച്ചത്. തിക്കോടി ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന ചടങ്ങിൽ ലൈഫ്ഗാര്‍ഡുകൾക്കുള്ള ഐഡന്‍റ്റ്റി കാര്‍ഡുകൾ വിതരണം ചെയ്തു.
തിക്കോടി സ്വദേശികളായ റഹീസ് പി.പി,അരുണ്‍ എസ്, മുഹമ്മദ് ഷെരീഫ്, സലിം ടി.എ.വി, സത്യന്‍ യു.പി, സവാദ് എന്‍.പി എന്നിവരാണ് ഗ്രാമപഞ്ചായത്ത് നിയോഗിച്ച സമുദ്ര രക്ഷാ ദൗത്യ സേനാംഗങ്ങള്‍. കല്ലകത്ത് ബീച്ചില്‍ ഇവര്‍ക്ക് വേണ്ട രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെല്‍ട്ടറുകളും ഗ്രാമപഞ്ചായത്ത് മറ്റ് വകുപ്പുകളുമായി ആലോചിച്ച് സജ്ജീകരിക്കാൻ ശ്രമിക്കും. കല്ലകത്ത് ദിവസങ്ങള്‍ക്കു മുന്‍പ് നടന്നതു പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലൈഫ് ഗാര്‍ഡുമാരുടെ സേവനം പ്രയോജനപ്പെടും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ്അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.പി ഷക്കീല സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ വി.കെ.അബ്ദുള്‍മജീദ്, സന്തോഷ് തിക്കോടി, ജയകൃഷ്ണന്‍ ചെറുകുറ്റി, ബിനുകാരോളി, സുവീഷ് പള്ളിത്താഴ, ദിബിഷ എന്നിവര്‍ സംസാരിച്ചു. റെസ്ക്യൂ ഗാര്‍ഡ് അംഗങ്ങള്‍ തീരദേശത്ത് ഏര്‍പ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളെ പറ്റി വിശദമായി സംസാരിച്ചു.