മദ്യനയക്കേസ്; അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് കെജ്‌രിവാള്‍


ന്യൂഡല്‍ഹി: മദ്യ നയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു സിങ്‌വിയാണ് കെജ്‌രിവാളിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എം.എം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്‌പെഷല്‍ ബെഞ്ചാണ് എ.എ.പി ഹര്‍ജി പരിഗണിച്ചത്. രാവിലെ 10.30ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ മനു അഭിഷേക് സിങ്വി ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്പെഷ്യല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നിലവിലെ കീഴ്‌വഴക്കം അനുസരിച്ച് കീഴ്‌ക്കോടതിയെ സമീപിച്ചതിനുശേഷം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് കെജ്‌രിവാളിന്റെ തീരുമാനം. അറസ്റ്റിനെതിരെ ഇന്ന് അദ്ദേഹം കീഴ്‌ക്കോടതിയില്‍ ഹര്‍ജി നല്‍കും.

അതിനിടെ, മദ്യ നയക്കേസില്‍ നേരത്തെ ഇഡി അറസ്റ്റ് ചെയ്ത ഭാരത് രാഷ്ട്രസമിതി നേതാവ് കെ.കവിത യുടെ ജാമ്യാപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. ജാമ്യത്തിനായി വിചാരണ കോടതിയിലേക്ക് പോകാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ് കവിതയുടെ അപേക്ഷയിലും വാദം കേട്ടത്.

കീഴ്‌ക്കോടതികളിലൂടെയല്ലാതെ ഒരു വ്യക്തിക്ക് ഒരിക്കലും നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാനാവില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിച്ചത്.