വാദ്യമേളങ്ങളുടെ അകമ്പടിയോടെ അവകാശവരവുകൾ, ആയിരങ്ങളെ സാക്ഷിയാക്കി പുറത്തെഴുന്നള്ളിപ്പ്; വലിയ വിളക്ക് ദിനത്തിൽ പിഷാരികാവിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: നാനാഭാ​ഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലേക്ക് വലിയ വിളക്ക് ദിവസത്തിൽ ഒഴുകിയെത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധജാതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള അവകാശവരവുകളായിരുന്നു മറ്റൊരു ആകർഷണം. സര്‍വ്വ സമുദായത്തില്‍പ്പെട്ടവര്‍ക്കും ക്ഷേത്രോത്സവത്തില്‍ അവരവരുടെ പങ്കാളിത്തമുണ്ട്.

ഇന്നലെത്തെ പ്രധാന ചടങ്ങുകളിലൊന്ന് പുറത്തെഴുന്നള്ളിപ്പായിരുന്നു. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്താണ് ക്ഷേത്രത്തിലെ പ്രധാന നാന്ദകം പുറത്തെഴുന്നള്ളിച്ചത്. പുറത്തെഴുന്നള്ളിപ്പിനൊപ്പം വാദ്യകലാകാരന്മാരും ആനകളും അണിനിരന്നതോടെ ക്ഷേത്രസന്നിധി ഭക്തിനിർഭരമായി. രണ്ട് പന്തിമേളവും ചടങ്ങിന്റെ ഭാ​ഗമായിരുന്നു. ഒന്നാം പന്തിമേളത്തിന് കലാമണ്ഡലം ബലരാമനും രണ്ടാം പന്തിമേളത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും പ്രമാണിമാരായി.

ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ക്ഷേത്രവും പരിസരവും ഇന്നലെ മുഴുവൻ. വാദ്യമേളങ്ങളും ​ഗജവീരന്മാരും ചടങ്ങുകൾക്ക് പകിട്ടേകി. ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തിയത്. ഇൻലെെറ്റ് ഫോട്ടോ ഹബും ആൻവിനും പകർത്തിയ വീഡിയോ കാണാം.