പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും


കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി.ആര്‍.ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും.

പ്ലസ് ടു പരീക്ഷകള്‍ 30നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 432436 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയെഴുതിയത്. 365871 പേര്‍ റഗുലറായും 20768 പേര്‍ പ്രൈവറ്റായും 45797 പേര്‍ ഓപ്പണ്‍ സ്‌കൂളിനു കീഴിലുമാണ് പരീക്ഷയെഴുതിയത്.

2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പതു കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31332 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 30158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതി.

അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍.സി.സി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.

കല, കായിക മത്സര ജേതാക്കള്‍ക്കുപുറമേ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്, എന്‍.സി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്. കൊവിഡ് കാരണം ഇത്തരംപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്.