കേരളം ഗുണ്ടാ-ലഹരിമാഫിയകളുടെ കയ്യിലെന്ന് കെ.മുരളീധരന്‍ എം.പി; അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന്‍ ഉദ്ഘാടനം ചെയ്തു


അരിക്കുളം: സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാണ്‍ ഗുണ്ടാ-ലഹരിമാഫിയകളുടെ കൈകളിലാണെന്ന് കെ. മുരളീധരന്‍ എം.പി. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ട് മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിലെ വൈരുധ്യം ജനം തിരിച്ചറിയണം. കേരളമിപ്പോള്‍ ഗുണ്ടകളുടെ കത്തിമുനയിലാണ്. നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസ് സേനയിലും ഗുണ്ടകള്‍ കടന്നു കൂടിയിരിക്കുന്നു. പോലീസും സിപിഎം ഗുണ്ടകളും നാടിനെ അരാജകത്വത്തിലേയ്ക്ക് തള്ളിവിടുന്നു. ഈ ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസുകള്‍ ജനസേവന കേന്ദ്രങ്ങളായി മാറണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ദേശീയ നേതാക്കളുടെ ഫോട്ടോ അനാഛാദനകര്‍മം ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിച്ചു. എഐസിസി മെമ്പര്‍ ഹരിപ്രിയ ഉപഹാരസമര്‍പ്പണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായി നിയോഗിക്കപ്പെട്ട അനസ് കാരയാട്, ആദര്‍ശ് അരിക്കുളം, ഷാജഹാന്‍ കാരയാട്, ബാലകൃഷ്ണൻ ചെറിയ കോയിക്കൽ എന്നിവര്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടന്നു.

മണ്ഡലം പ്രസിഡണ്ട് സി. രാമദാസ് ആധ്യക്ഷ്യത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെപിസിസി മെമ്പര്‍ സത്യന്‍ കടിയങ്ങാട്, ഡിസിസി സെക്രട്ടറി ഇ. അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. വേണുഗോപാലന്‍, സിയുസി ബ്ലോക്ക് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രാമചന്ദ്രന്‍ നീലാംബരി സ്വാഗതം പറഞ്ഞു. കെ.കെ. സുധര്‍മ്മന്‍ നന്ദി പറഞ്ഞു.