‘സംഗീത ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിച്ചതില്‍ അഭിമാനം’; മുഖ്യമന്ത്രിയുടെ മികച്ച ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി കൊയിലാണ്ടി പാലക്കുളം സ്വദേശിയായ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ്


കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ കരസ്ഥമാക്കി കൊയിലാണ്ടി പാലക്കുളം സ്വദേശി ജയപ്രസാദ്. മികച്ച ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ജയപ്രസാദിന് ലഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുന്നു. അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് 1500 ഓളം ബോധവല്‍ക്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയത്.

സാധാരണ ബോധവല്‍ക്കരണ ക്ലാസുകളില്‍ നിന്നും വ്യത്യസ്തമായി സംഗീതപ്രാധാന്യം നല്‍കിയാണ് ക്ലാസുകള്‍ എടുക്കാറ്. വിമുക്തി മിഷനിലൂടെ പാട്ട്‌ലഹരി എന്ന പദ്ധതി രൂപത്തിലാണ് ആളുകള്‍ക്ക് ക്ലാസ് എടുക്കാറുള്ളതെന്ന് ജയപ്രസാദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുപ്പത് വര്‍ഷത്തിലധികമായി സംഗീതത്തോടും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യം നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. കീബോര്‍ഡ്, വയലിന്‍ തുടങ്ങിയവ ഉപയോഗിച്ച് പാട്ടിലൂടെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താറ്. ഇത് കാണികള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുമെന്നും പാട്ടിന് ഇടയിലൂടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ദൂഷ്യഫലങ്ങളും മറ്റും മറ്റുള്ളവര്‍ക്ക് പ്രയോജകരമായി മനസ്സിലാക്കികൊടുക്കാനും സാധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2002 ല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്‍ നിന്നായിരുന്നു തുടക്കം. പിന്നീട് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് മാറുകയായിരുന്നു. എക്‌സൈസില്‍ 20 വര്‍ഷത്തെ സര്‍വ്വീസിനിടെ നിരവധി ബോധവല്‍ക്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയത്. മയക്കുമരുന്നിന് എതിരായുള്ള നിരവധി ഗാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

2022 ല്‍ കോഴിക്കോട് ജില്ലയിലെ മികച്ച വിമുക്തിമിഷന്‍ പ്രവര്‍ത്തകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. നിലവില്‍ വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണ് ജയപ്രസാദ്. ഇതുവരെ നൂറോളം ലഹരിക്കടിമകളായവരെ ബോധവല്‍ക്കരണത്തിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അതിലുപരി ബോധവല്‍ക്കരണ ക്ലാസുകള്‍ ജനകീയമാക്കാനും എവിടെച്ചെന്നാലും ആളുകളുടെ ഇടയില്‍ വലിയ മതിപ്പ് ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാനും എന്തും തുറന്ന് പറയാനുള്ള തരത്തില്‍ സ്വീകരിച്ചത് വളരെ സന്തോഷമുണ്ടെന്നും ജയപ്രസാദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എക്‌സൈസിന് ജനകീയത കൈവരിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഗുണമെന്നും വടകര മുന്‍സിപ്പാലിറ്റിയിലെ എല്ലാ കൗണ്‍സിലര്‍മ്മാരും സാധാരണക്കാരായ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുനിലയാണ് ഭാര്യ. മക്കള്‍ ജലിന്‍, ജസിന്‍.