താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം; ഒരു കുട്ടിയുടെ നില ഗുരുതരം


കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. വയനാട് പാറക്കല്‍ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദയാണ്(35) മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരില്‍ 18വയസുള്ള ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി 9മണിയോടെയാണ് ചുരം കയറിവരികയായിരുന്ന കാര്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കൊക്കയിലേക്ക്‌ മറിഞ്ഞത്. വയനാട് മുട്ടില്‍ പരിയാരം വീട്ടില്‍ മരക്കാരും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഒമ്പത് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ ഒമ്പതും പതിനാലും വയസ്‌ പ്രായമുള്ള രണ്ട് കുട്ടികളുണ്ട്.

റോഡില്‍ നിന്നും 200 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. സംരക്ഷണഭിത്തി തകര്‍ന്ന് അറ്റകുറ്റപ്രവൃത്തി കാത്തുകിടന്ന സ്ഥലത്ത് കൂടിയാണ് കാര്‍ നിയന്ത്രണം വിട്ട് താഴോട്ട് പതിച്ചത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് വെട്ടിക്കവെ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാര്‍ ഒരു മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് മുകളിലേക്ക് ഒരു പനയും വീണിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് കാറിന്റെ ഡോറുകള്‍ പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

വെളിച്ചക്കുറവും മഴയും കാരണം ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തനം ഏറെ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് വലിയ ലൈറ്റുകള്‍ കൊണ്ടുവന്നാണ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരില്‍ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മറ്റുള്ളവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലുമാണ് പ്രവേശിച്ചത്.