ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയ സംഭവം: ലോക്കോ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ മർഡാക്


ചേമഞ്ചേരി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കഴിഞ്ഞ ദിവസം നിർത്താതെപോയ സംഭവത്തില്‍ റെയിൽവേ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ (മർഡാക്) ചെയർമാൻ എം.പി മൊയ്‌തീൻ കോയ ആവശ്യപ്പെട്ടു.

റണ്ണിംഗ് സ്റ്റാറ്റസ് പ്രകാരം ട്രെയിൻ രാത്രി 10മണിക്ക് പയ്യോളി സ്റ്റേഷനിൽ എത്തിച്ചേരേണ്ടത്. എന്നാല്‍ ജൂലൈ 11ന് രാത്രി 10.56നാണ് ട്രെയിൻ പയ്യോളി സ്റ്റേഷനിൽ നിർത്താതെ കടന്നുപോയത്. യാത്രക്കാർ ബഹളം വച്ചതിനെ തുടര്‍ന്ന് 2കിലോ മീറ്റർ ദൂരം മാറി അയനിക്കാട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഫ്ലാറ്റ് ഫോം ഇല്ലാതെ നിറയെ കുറ്റികാടുകൾ ഉള്ള അയനിക്കാട് ശക്തമായ കാറ്റിലും മഴയിലും പുറത്തേക്കിറങ്ങാന്‍ രോഗികളും പ്രായമായവരുമായ യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു. മാത്രമല്ല കുറേ യാത്രക്കാര്‍ വടകരയില്‍ ഇറങ്ങുകയായിരുന്നു. ഒപ്പം കണ്ണൂര്‍ ഭാഗത്തേക്ക് പോകാന്‍ വന്നവരുടെ യാത്രയും മുടങ്ങിയെന്നും മര്‍ഡാക് പറഞ്ഞു.

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്‌ റെയിൽവേ ബോർഡ്‌ ചെയർമാന് മർഡാക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്‌.