വീടിനകത്തും വാതിലിലും കുറിപ്പ്; തൃശ്ശൂരില്‍ പറമ്പില്‍ ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി


തൃശ്ശൂര്‍: തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ വീട്ടുപറമ്പില്‍ ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി. മകള്‍ മരിച്ച ദുഃഖത്തില്‍ കഴിഞ്ഞിരുന്ന തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52)യാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ഇവരുടെ ഇളയ മകള്‍ കൃഷ്ണ (25) വിശാഖപട്ടണത്ത് മരിച്ചിരുന്നു. അതിന് ശേഷം കഠിനമായ മാനസിക പ്രയാസത്തിലായിരുന്നു ഷൈനി.

ദുബായിലായിരുന്ന മൂത്ത മകള്‍ ബിലു ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതിലില്‍ താക്കോല്‍ വെച്ച സ്ഥലം കാണിച്ച് കുറിപ്പ് ഒട്ടിച്ച് വെച്ചിരുന്നു. വീടിനകത്ത് ആത്മഹത്യാ കുറിപ്പുകളും കണ്ടു. ഇതോടെ മകള്‍ അയല്‍ക്കാരെ വിളിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് മതിലിന് സമീപം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

ഇതിനകത്ത് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ ഷൈനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഷൈനിയുടെ വീട്ടുപറമ്പില്‍നിന്ന് സമീപവാസികള്‍ തീ കണ്ടിരുന്നെന്നും മകള്‍ വരുന്നത് മൂലം പറമ്പ് വൃത്തിയാക്കി കത്തിക്കുന്നതാണെന്നാണ് കരുതിയതെന്നും അയല്‍വാസികള്‍ പറയുന്നു.