മണിയൂരില്‍ സഹോദരീ ഭര്‍ത്താവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍


കൊയിലാണ്ടി: മണിയൂര്‍ സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍. പാലയാട് നട മീനത്ത് മുടവന്റെ കണ്ടി സക്കീര്‍ ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതിയെ ഇന്നലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

2022ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ സഹോദരി ഭര്‍ത്താവായ മണിയൂര്‍ മീനത്ത് കര മീനത്ത് റഹീസിനെയാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റഹീസിനെ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി ആയുധങ്ങളുപയോഗിച്ച് അഞ്ചംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമത്തില്‍ റഹീസിന് തലയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും കൈയിലെ വിരലുകള്‍ക്ക് പൊട്ടലുകളും ചതവുകളും സംഭവിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രധാന പ്രതിയായ സക്കീര്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.