ഉള്ള്യേരിയില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ പൊട്ടിച്ചു, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തതായി പരാതി


ഉള്ളിയേരി: ഉള്ള്യേരിയില്‍ മുന്‍ പഞ്ചായത്തംഗത്തിന്റെ വീട് ഒരു സംഘം ആക്രമിച്ചതായി പരാതി. ഉള്ള്യേരി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മുന്‍ മെമ്പറും മഹിള അസോസിയേഷന്‍ നേതാവുമായ ഉള്ള്യേരി 19ലെ കളരിയുള്ളതില്‍ ബിന്ദുവിന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്.

ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ വീടിലേക്കു വന്ന ഒരു കൂട്ടമാളുകള്‍ ജനല്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ബിന്ദു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും തകര്‍ത്തിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പരിചയമുള്ളവരാണെന്നും ബിന്ദു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സി.പി.ഐ.എം ഉള്ളിയേരി ലോക്കല്‍ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്ളിയേരി മേഖല സിക്രട്ടറി കൂടിയാണ് ഇവര്‍.