കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു; പുഴകളില്‍ ജലനിരപ്പ് ഉയരുന്നു, കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത നാശം


കോഴിക്കോട്: ശക്തമായ മഴയില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കനത്ത നാശം. പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തിലേക്ക് വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.

ഇന്ന് മഴ അല്‍പ്പം മാറി നിന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. നിലവില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ മഴ ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറും.

ശക്തമായ കാറ്റാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയുടെ പല മേഖലയിലുമുണ്ടായത്. കാറ്റില്‍ മരംവീണും വ്യാപകമായ നാശനഷ്ടങ്ങളും ഗതാഗത പ്രശ്‌നങ്ങളുമുണ്ടായിരുന്നു.