കൊയിലാണ്ടി സ്റ്റേഡിയം വിട്ടുകിട്ടണമെന്ന ആവശ്യം; തിരുവനന്തപുരത്ത് റവന്യൂ അണ്ടര്‍ സെക്രട്ടറി മുമ്പാകെ ഹാജരായി തെളിവുകള്‍ നല്‍കി ജി.വി.എച്ച്.എസ്.എസ് അധികൃതര്‍


കൊയിലാണ്ടി: കൊയിലാണ്ടി മൈതാനം വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്‌കൂള്‍ അധികൃതര്‍ തിരുവനന്തപുരത്ത് റവന്യൂ അണ്ടര്‍ സെക്രട്ടറി മുമ്പാകെ ഹാജരായി. പി.ടി.എ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ റവന്യൂ അണ്ടര്‍ സെക്രട്ടറി തെളിവെടുപ്പിനായി ഹാജരാകാന്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്‌കൂള്‍ അധികൃതര്‍ എത്തിയത്.

സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് വി.സുചീന്ദ്രന്‍, നഗരസഭാ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത്, തുടങ്ങിയവര്‍ തിരുവനന്തപുരത്ത് റവന്യൂ അണ്ടര്‍ സെക്രട്ടറി മുമ്പാകെ ഹാജരായി തെളിവുകള്‍ സമര്‍പ്പിച്ചതായി പി.ടി.എ പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ കലക്ടറേറ്റില്‍ ഹാജരായി തെളിവ് നല്‍കിയിരുന്നു. കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കളിസ്ഥലം സ്‌പോര്‍ട്സ്സ്‌സിസ് കൗണ്‍സില്‍ ഏറ്റെടുത്ത് സ്റ്റേഡിയം നിര്‍മ്മിക്കുകയും, കടമുറികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേരത്തെ വാഗ്ദാനം ചെയ്ത തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം എന്ന ലക്ഷ്യം ഇതുവരെ പൂര്‍ത്തിയാട്ടില്ല. ഡ്രെയ്‌നേജ് സൗകര്യം പോലും കാര്യക്ഷമമല്ലാത്തതിനായി കുട്ടികള്‍ക്ക് കളിക്കാനോ പ്രാക്ടീസ് നടത്താനോ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കണമെങ്കില്‍ ഇവരുടെ സമ്മതം വാങ്ങേണ്ട സ്ഥിതിയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്‌റ്റേഡിയം വിട്ടുകിട്ടണമെന്ന ആവശ്യവുമായി പി.ടി.എ പ്രക്ഷോഭരംഗത്തിറങ്ങുകയും കോടതിയെ സമീപിക്കുകയും ചെയ്തത്.