പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ബാലുശ്ശേരി സ്വദേശിയ്ക്ക് എഴ് വര്‍ഷം കഠിന തടവും പിഴയും ചുമത്തി കൊയിലാണ്ടി കോടതി


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും, എഴുപത്തി മൂവായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി കോടതി. ബാലുശ്ശേരി കരിയാത്തന്‍ കാവ് തെക്കേ കായങ്ങല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (52) നെയാണ് ശിക്ഷിച്ചത്. പോക്‌സോ നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ശിക്ഷവിധിച്ചത്. ബാല്യ കാലം തൊട്ടു പെണ്‍കുട്ടിയെ നിരവധി തവണ പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. പ്രായപൂര്‍ത്തിയായതിനു ശേഷം പിന്നീട് ബന്ധുക്കളോട് കുട്ടി പീഡന വിവരം അറിയിക്കുകയും പോലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു.

പിഴ സംഖ്യയില്‍ അമ്പതിനായിരം രൂപ പെണ്‍കുട്ടിക്ക് നല്‍കണം എന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. പ്രതി സമാനമായ മറ്റൊരു കേസില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.പ്രജീഷ് ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി..

Summary: The Koyilandy court sentenced a native of Balussery to seven years rigorous imprisonment and fine in the POCSO case