കോഴിക്കോട് കമ്മത്തി ലൈനില്‍ പട്ടാപ്പകല്‍ ജ്വല്ലറിനിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ അറസ്റ്റില്‍


കോഴിക്കോട്: കമ്മത്തി ലൈനിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. മണക്കടവ് സ്വദേശി പി.പ്രണവ് (29), ചക്കുംകടവ് സ്വദേശി കെ.പി.സര്‍ഫാസ് അലി(22), കിഴക്കുംമുറി സ്വദേശി എം.എം.സുബീഷ്(29, പടിഞ്ഞാറ്റുംമുറി സ്വദേശി പി.വി.അഖില്‍ (28) എന്നിവരാണ് അറസ്റ്റിലായത്.

പ്രണവും സുബീഷും തപാല്‍ വകുപ്പില്‍ താല്‍ക്കാലിക ജോലിക്കാരാണ്. സര്‍ഫാസ് മോഷണം നടന്ന കടയിലെ ജോലിക്കാരനാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. കട അടച്ചിട്ട് പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം. സര്‍ഫാസാണ് പ്രതികള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുത്തത്. ഇതിനായുള്ള ആസൂത്രണം രണ്ടുമാസം മുമ്പേ തുടങ്ങിയിരുന്നു.

രണ്ടുമാസം മുമ്പ് കടയുടെ താക്കോല്‍ നഷ്ടമായെന്ന് സര്‍ഫാസ് ഉടമയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് താക്കോലിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് കട തുറന്നിരുന്നു. കടയുടമ സ്വര്‍ണം വയ്ക്കുന്ന സ്ഥലവും പണം വെയ്ക്കുന്ന സ്ഥലവും ക്യാമറയുടെയും ഡി.വി.ആറിന്റെയും സ്ഥാനവും സര്‍ഫാസ് മനസിലാക്കി. ഇതിനായി എല്ലാ ദിവസത്തെയും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു മനസിലാക്കി.

വെള്ളിയാഴ്ച ദിവസം കമ്മത്തി ലെയ്‌നില്‍ നിരവധി പേര്‍ വെളുത്ത വസ്ത്രം ധരിക്കുമെന്നും വെള്ള വസ്ത്രക്കാരെ ക്യാമറ ദൃശ്യത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാകുമെന്നും പ്രതികള്‍ മനസിലാക്കി.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം വെള്ളിയാഴ്ച രാവിലെ പ്രണവിന്റെ കാര്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു. തൊട്ടടുത്ത കടയില്‍ ഗ്യാരണ്ടി ആഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്നു പറഞ്ഞ് സുബീഷ് കടക്കാരുടെ ശ്രദ്ധ തിരിച്ചു.

അഖിലാണ് കടയില്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ചത്. അഖിലിനെ കമ്മത്തി ലെയ്‌നില്‍ അധികമാര്‍ക്കും പരിചയമില്ല. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമുള്ള സ്ഥലത്തെ സാധനങ്ങള്‍ മാത്രമാണ് മോഷ്ടിച്ചത്.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. പെട്ടെന്ന് പണമുണ്ടാക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു.